ഡിസംബർ 03, 2013

സന്ദർശകൻ



മരണം തന്റെ സന്ദർശനത്തിനു ശേഷം ബാക്കി വെക്കുന്നത് എന്തെല്ലാമാണ്?

രക്ത ചംക്രണം നിഷേധിക്കപെട്ട തണുത്തു മരവിച്ച ശരീരത്തെയോ?

അതോ ദുഃഖ പൂർണമായ കുറെ നനുത്ത ഓർമകളേയൊ?

അതുമല്ല സന്ദർശകൻ കൂട്ടികൊണ്ടുപോയ ആത്മാവ് തിരികെ വരും എന്നുള്ള ഒടുങ്ങാത്ത കാത്തിരിപ്പിനെയോ?

അതോ അവിശ്വസനീയമായ വേർപാട്  കണ്ണാടിചില്ലിൽ പോറിയിട്ട ഒരിക്കലും മായാത്ത നോവിനെയോ?

                                                         *********************

നവംബർ 19, 2013

ഒരു വൃക്ഷത്തിന്റെ കഥ



എന്റെ ബാല്യവും കൗമാരവും യൗവ്വനവും മരിച്ചിരിക്കുന്നു , ഇന്ന് വാർദ്ധക്യത്തിന്റെ ബലിഷ്ഠ കരങ്ങളിലാണ് ഞാൻ ജീവിക്കുന്നത്, എപ്പോൾ വേണമെങ്കിലും യാത്ര പറയാൻ തയ്യാറായ ഒരു കിഴവൻ മരം.

എന്നിലും ലീനമായിരുന്നു ആ മൂന്ന് കാലഘട്ടങ്ങൾ. ആദ്യം നാമ്പായി, അതിൽ നിന്നും ഒരു തയ്യായി, പിന്നെ മരമായി ഞാൻ മാറിയ കഥ. വെറും ഒരു വിത്തായിരുന്ന ഞാൻ  ഈ ഭൂമിയുടെ  ഗർഭപാത്രത്തിൽ കിടന്നു ഒരു ഭ്രൂണമായി മാറി ... എന്നിലെ രാസമാറ്റം എന്നെ ശൈശവത്തിന്റെ പട്ടുമെത്തയിൽ കിടത്തി. ഒരുനാൾ അമ്മയുടെ ഇളം ചൂടുള്ള ഗർഭപാത്രത്തിൽനിന്നും  എന്റെ കുഞ്ഞി ശിരസ്സ്‌ ഞാൻ പുറത്തേക്കിട്ടു. അതായിരുന്നു എന്റെ ജനനം...അന്നായിരുന്നു ഞാൻ ആദ്യമായി സൂര്യോദയം കണ്ടതും, സുഗന്ധo പേറുന്ന കാറ്റിന്റെ സ്നേഹപൂർണമായ തലോടൽ എറ്റുവാങ്ങിയതും... ചുറ്റും എന്റെ സഹോദരങ്ങൾ ഈ കുഞ്ഞനുജന്റെ പിറവികണ്ട് ഇലകളാട്ടി സന്തോഷിച്ചു, ഇലകളും പൂക്കളും എന്നിലേക്ക്‌ പോഴിച്ചുകൊണ്ടിരുന്നു...

അമ്മയുടെ  മാറിൽ നിന്നും ഒരിക്കലും വറ്റാത്ത പോഷക സമൃദ്ധമായ അമ്മിഞ്ഞപാൽ വലിചൂറ്റി കുടിച്ചുകൊണ്ട് പതിയെ ഞാൻ വളർന്നു ...എനിക്ക് പുതിയ  ഇലകൾ തളിർത്തു, പഴയവ കൂടുതൽ കരുത്താർജിച്ചു . വളരെ അത്ഭുതത്തോടെ പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഞാൻ നോക്കി..... എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ വാത്സല്യം എനിക്ക് തുണയായി....

മറവുകളില്ലാതെ വൈകാരികത പ്രകടിപ്പിച്ചിരുന്ന കാലമായിരുന്നു എന്റെ ശൈശവ കാലം. ചെറിയ തളിരുകളും തണ്ടുകളും പുറത്തേക്ക് നീട്ടി ഞാനങ്ങനെ എന്റേതായ കണ്ണുകളോടെ ഈ ലോകത്തെ നോക്കി കണ്ടു. പിന്നെ അങ്ങോട്ട്‌ തഴച്ച് വളരുവാനുള്ള തന്ത്രപ്പാടായിരുന്നു. ചുറ്റുപാടുനിന്നെല്ലാം വെള്ളവും വളവും കണ്ടെടുത്തും ചിലപ്പോൾ കട്ടെടുത്തും ഞാൻ യാത്ര തുടങ്ങി...

ശൈശവം വിട്ട് ബാല്യത്തിലേക്കുള്ള എന്റെ യാത്ര......  

ബാല്യകാലം എനിക്ക് ഒരുപാട് ഓർമ്മകൾ തന്നു. എന്റെ കുറുമ്പുകൾ എന്നോടൊപ്പം വളർന്നതും  ഈ കാലഘട്ടത്തിലായിരുന്നു..... എന്നോട് മുട്ടിയുരുമ്മി നില്ക്കുന്ന ചങ്ങാതിമാരെ ഞാൻ എന്റെ കൈകൾകൊണ്ട് തല്ലി , അവരെ ഇലകൾകൊണ്ട്‌ ഇക്കിളികൂട്ടി....ഒരിക്കൽ ഈ  കുസൃതികൾ  കണ്ടു എന്റെ ജേഷ്ഠൻ എന്നെ ശകാരിച്ചു . അന്ന് ഞാൻ ആദ്യമായി കരഞ്ഞു.....എന്റെ കുഞ്ഞുമനസ്സ് ഒരുപാട് വേദനിച്ചു. എന്നെ വഴക്കുപറഞ്ഞതിലുള്ള വിഷമംകൊണ്ടാകാം ജേഷ്ഠന്റെ സ്നേഹവും കരുതലും പിന്നീട് എനിക്ക് ഒരുപാട് ലഭിക്കുക മാത്രവുമല്ല കൂടുതൽ വെള്ളവും വളവും എനിക്ക് പകുത്തുതന്നു.....

ഞാൻ വളർന്നുകൊണ്ടേയിരുന്നു. ആ യാത്രയിൽ എനിക്ക് ഒരുപാട് കുഞ്ഞനുജന്മാരുണ്ടായി. ഞാൻ അവരെ വേണ്ടുവോളം സ്നേഹിച്ചു, പരിചരിച്ചു, വാത്സല്യം പകർന്നുകൊടുത്തു. അവരുടെ വളർച്ചയും ഞാൻ നോക്കികണ്ടു.......

ഒരിക്കൽ ഒരു കുഞ്ഞു വണ്ണാത്തിക്കിളി എന്റെ കയ്യിൽ വന്നിരുന്നു..... അതിന്റെ കൂർത്ത നഖങ്ങൾ എന്നിൽ ക്ഷതമേൽപ്പിച്ചു,  എന്റെ കുഞ്ഞികൈകളെ വളരെയധികം വേദനിപ്പിച്ചു. ഞാൻ ഉറക്കെ കരഞ്ഞു.... എന്റെ കരച്ചിൽ കേട്ടിട്ടെന്നോണം അത്  എന്നെ ദയനീയമായി ഒന്നു നോക്കി....പിന്നെ പറന്നു എന്റെ ജേഷ്ഠന്റെ തോളിലിരുന്നു....അന്ന് മുതൽ ഞങ്ങൾ നല്ല ചങ്ങാതിമാരായി, അവൾ എന്നെ കാണാനായി എന്നും വരും..... എന്നെപോലെ അവളും വളർന്നുകൊണ്ടിരുന്നു.....

പകൽനേരങ്ങളിൽ ഞങ്ങൾ പലതും സംസാരിക്കും , അവൾ പറന്നുകണ്ട കാഴ്ചകൾ എല്ലാം എന്നോടുപറയും. എന്റെ ദേഹത്ത് ഇഴഞ്ഞു നടക്കുന്ന ക്രൂരന്മാരായ കൂനനുറുമ്പുകളുടെ  കടിയിൽനിന്നും അവൾ എന്നെ രക്ഷിക്കും. വൈകുനേരങ്ങളിൽ അവൾ വീട്ടിലേക്ക്‌ പോയാൽ ഞാൻ വളരെയധികം സങ്കടപെടും....ഹ്രസ്വമാത്രയെങ്കിലും അപ്പോഴാണ് വേർപാട്‌ എന്നാ വാക്കിന്റെ ആഴവും പരപ്പും ഞാൻ മനസ്സിലാക്കിയത്..... ഒരുപക്ഷേ അവളും.

പകലിനേ ഞാൻ ഇത്രയധികം ഇഷ്ടപെട്ടിരുന്നത് അവൾ കാരണമാണ് .......രാത്രിയായാൽ എന്റെ ദൃഷ്ട്ടി വിഹായസ്സിലേക്ക് പതിയും. എന്റെ ഏറ്റവും മൂത്ത ജേഷ്ഠന്മാർ നിലാവിനെ മുട്ടിയുരുമ്മി നക്ഷത്രകുഞ്ഞുങ്ങളോട് കഥപറയുന്നുണ്ടാകും....അതുകണ്ടുകൊണ്ട് ഞാൻ മയങ്ങും.

എന്റെ യാത്ര ബാല്യത്തിൽ നിന്നും യൗവനത്തിലേക്കു കടന്നു. ആ വണ്ണാത്തിക്കിളി എന്റെ ശിഖരങ്ങളിൽ കൂടൊരുക്കി. ആ സ്നേഹത്തിനു പകരമായി ഞാനവൾക്ക് തണലേകി , കാറ്റിൽനിന്നും മഴയിൽനിന്നും സംരക്ഷണമേകി....

എനിക്ക് താഴെ കുഞ്ഞനുജന്മാർ വളർന്നുകൊണ്ടേയിരുന്നു... ഇവരുടെ ഭാവി പ്രവചനാതീതമാണ്‌. ചിലത് വളര്‍ന്ന് വന്‍ തണല്‍ വൃക്ഷങ്ങളാവും, ചിലത് പൂക്കും, ചിലത് കായ്ക്കും, പടര്‍ന്ന് കയറാന്‍ മാത്രമാറിയാവുന്നവ ചിലത്, പരാദങ്ങള്‍ വേറെ, പിന്നെ കുറച്ചു പാഴ്മരങ്ങളും. എങ്കിലും പുല്‍ച്ചെടികളാണ് ഏറെയും. അധികം ആയുസ്സില്ലാതെ ആരോടും ഒന്നും പറയാതെ മറ്റുള്ളവരാല്‍ ചവിട്ടി അരയ്ക്കാന്‍ മാത്രം ജനിക്കപ്പെട്ട  പാഴ്ജന്മങ്ങൾ. ഭൂമിയില്‍ ഏറ്റവും അധികം ഉള്ളവ. അവയുടെ നിസ്സഹായാവസ്ഥയെ കുറിച്ച് ഓർത്തപ്പോൾ മനസ്സ് ഒന്ന് വിങ്ങി.

ഒരു പുലർവേള ഞാൻ ഉണർന്നതു കിളി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടുകൊണ്ടായിരുന്നു.
അതെ !!!!!!!!!! എന്റെ പ്രിയ കൂട്ടുകാരി വണ്ണാത്തിക്കിളി  രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുന്നു.... ഞാൻ സന്തോഷത്താൽ ഇലകൾ പൊഴിച്ചു ....ആ പിഞ്ചൊമനകളെ  വാത്സല്യത്തോടെ പുണർന്നു.
ഞാൻ അവരെയും സംരക്ഷിച്ചു ....എന്റെ കൈകൾകൊണ്ട് ആ പൊന്തൻ പെരുവയറൻ പാമ്പിൽ നിന്നും മറച്ചുപിടിച്ചു. പകൽ മക്കളെ എന്നെയേൽപ്പിച്ചു അവൾ തീറ്റത്തേടിപൊകും, രാത്രിയായാലും അവറ്റകൾ  എന്നെ ഉറക്കില്ല..എപ്പോഴും കളികൾ തന്നെ......രാത്രിയുടെ അവസാന യാമങ്ങളിൽ എപ്പോഴോ അവർ ഉറങ്ങും. എങ്കിലും ഞാൻ ഉറങ്ങാറില്ല.....കാരണം ആ പൊന്തൻ പെരുവയറൻ പാമ്പ് വന്നാലോ?

ഒരുനാൾ ഞാൻ എന്റെ സ്വപ്നങ്ങളിൽ മുഴുകിയിരിക്കവേ എന്റെ കടയ്ക്കലിൽ ആരോ അതിശക്തിയായി മുറിവേല്പ്പിച്ചു. ഞാൻ വേദനയിൽ നിലവിളിച്ചു. ഒരു മഴു എന്റെ മേൽ തറച്ചിരിക്കുന്നു. അസഹന്യമായ വേദനയിൽ എന്റെ ശരീരം വിറച്ചു ... പാവം കിളികുഞ്ഞുങ്ങൾ മണ്ണിൽ വീണു കിടന്നു നിലവിളിക്കുന്നു. മുറിവിന്റെ വേദന മറന്നു ഞാൻ അവരെ രക്ഷിക്കുവാനായി ശ്രമിച്ചു. എന്റെ കൈകൾക്ക് അതിനായില്ല....ആ പിഞ്ചൊമനകൾ മരണത്തിനു കീഴടങ്ങി. എന്റെ നെഞ്ച് പൊട്ടി. ആ മഴു ഒരാൾ വലിച്ചൂരി വീണ്ടു ആഞ്ഞുവെട്ടി....എന്നിട്ട് പറഞ്ഞു "ഇത് പാഴ്ത്തടി തന്നെ". അവർ എന്നെ ഉപേക്ഷിച്ചു.
മനസ്സിൽ നീർകെട്ടി നിന്ന വിങ്ങലുമായി ഞാൻ തേങ്ങി. ഇതൊന്നുമറിയാതെ അമ്മക്കിളി തീറ്റയുമായി തന്റെ പൊന്നോമനകളുടെ വയറുനിറക്കാൻ പറന്നെത്തി.....നിശ്ചലമായി കിടക്കുന്ന  മക്കളെ കണ്ടു ആ അമ്മക്കിളി ഹൃദയം നുറുങ്ങുമാര് ഉച്ചത്തിൽ കരഞ്ഞു ......എന്റെ കൈകളിൽ തലയടിച്ചു നിലവിളിച്ചു...ആ അമ്മയുടെ ദുഃഖം താങ്ങാവുന്നതിലും അധികമായിരുന്നു. സമാധാനിപ്പിക്കുവാനുള്ള എന്റെ ശ്രമം വിഫലമായി. അവൾ വേദനിക്കുന്ന മനസ്സുമായി പറന്നകന്നു. പിന്നീടൊരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല.......
ഞാൻ വീണ്ടും വളർന്നുകൊണ്ടേയിരുന്നു, ഒരു പാഴ്ത്തടിയായി ജന്മം കൊണ്ടതിൽ ഞാൻ വളരെയധികം ദുഃഖിച്ചു. എന്റെ മനസ്സും ശരീരവും മരവിച്ചു കഴിഞ്ഞിരുന്നു.

പിന്നെയും കാലങ്ങൾ എന്നെ കടന്നു പോയി.. ഋതുക്കൾ മാറിമാറി വന്നു. വേനലും ശിശിരവും, വസന്തവും എന്നിൽ പല മാറ്റങ്ങളും വരുത്തി....എന്റെ ജേഷ്ഠ സഹോദരങ്ങൾ ആരും ഇന്ന് ഭൂമിയിൽ അവശേഷിക്കുന്നില്ല..പാഴ്മരങ്ങൾ ആയി ജന്മം കൊള്ളാഞ്ഞതിന്റെ പേരിൽ എന്റെ അനുജന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഞാൻ സ്വയം ശപിച്ചു... നൂറ്റാണ്ടുകൾക്കിപ്പുറമുള്ള  ജനനങ്ങൾക്കും മരണങ്ങൾക്കും ഞാൻ മാത്രം സാക്ഷിയായി.....ഒരുപാട് അമ്മകിളികൾക്കും മക്കൾക്കും തണലേകിയെങ്കിലും എന്റെ വണ്ണാത്തിക്കിളിയെ പോലെ ആരും എന്നേ സ്നേഹിച്ചിട്ടില്ല.

 എന്നിൽ വാർദ്ധക്യത്തിന്റെ തിമിരം ബാധിച്ചതിനാൽ പുതിയ പുൽകൊടികളെ ഒന്നും എനിക്ക് കാണുവാനോ സ്പർശിക്കുവാനോ സാധിക്കുന്നില്ല .... അവർ എന്റെ കാഴ്ചകളിൽ നിന്നും ഒരുപാട് അകലെയാണ്.  എന്റെ വേരുകളുടെ ഓട്ടം നിലച്ചിരിക്കുന്നു....അവ ഓടി തളർന്നുപോയിരിക്കുന്നു.. ഇലകൾ എല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു....ഈ പടുവൃദ്ധന്റെ ശരീരവും മനസ്സും ജരാനരകളാൽ മൂടപെട്ടുകഴിഞ്ഞിരിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ  ചരിത്രതാളുകളെ  തണുത്തു മരവിച്ച നിർജീവമായ ഹൃദയത്തിനുള്ളിൽ അടക്കി ഒരുനാൾ ഞാനും യാത്രയാകും. എൻറെ ശിരസ്സും ഈ മണ്ണിൽ നിലംപോത്തുന്ന നാൾ  വിതൂരമല്ല. അന്ന് എന്റെ വണ്ണാത്തിക്കിളിയുടെ ഓർമ്മകളും എന്നോടൊപ്പം  മണ്ണടിയട്ടെ .....

*******************************



നവംബർ 07, 2013

സ്വഗൃഹം.....




അറിയുന്നു ഞാൻ ഈ ഗ്രാമഭംഗി-
എന്നിലലിയിച്ചു തന്നൊരാ പോറ്റമ്മയേ.
നിർവചിച്ചീടുവാനാവതില്ലാത്തൊരു,
അനുഭൂതി പകരുന്ന ലാവണ്യമേ.

വനഭംഗിയാൽ ഭൂമിതന്നുടയാട നെയ്തു
തീർത്ത കാഞ്ചന ഭാവ സങ്കൽപ്പങ്ങൾ.
പത്മം നിറഞ്ഞ നിൻ ഹൃദയ തടാകക്കരയിൽ,
ഇരിക്കട്ടയോ ഞാനോരിത്തിരിനേരം കൂടി.........

കണ്ടു ഞാൻ ജീവന്റെ മുത്തിനെ നിന്നുടെ മടിത്തട്ടിലെങ്ങും,
പാതിവിരിഞ്ഞൊരു  ചെമ്പനീർ പൂമോട്ടായി .
കേട്ടു ഞാനീ പുഴയുടെ രാഗങ്ങളെ,
ഒരു മാസ്മര സംഗീത ശ്രോതസായുണരവേ.

മോഹിച്ചുനില്ക്കും പർവ്വതനിരകളെ പുണർന്ന,
പ്രാണസഖിതന്നുടെ കൂന്തൽ സുഗന്തം പൊഴിക്കയാൽ,
നിസംഗനായി  ഞാനീത്തീരത്തു നിൻ മാതൃത്വം ചുരത്തുന്ന-
സ്നേഹാമ്രിതം നുകർന്നു ലയിച്ചു നിൽപ്പു.

ധാരയായി പൊഴിയുന്ന കുളിരണിത്തോരണം നിന്നുടലിൽ,
ചാർത്തുവാൻ വെമ്പുന്നൊരി കാർമേഘകെട്ടുകൾ.
ആ മലരിതൾ  സ്‌പർശമാത്രയിലൊരായിരം,
മൊട്ടുകൾ പൊട്ടിവിടർന്നു നിൻ മേലാകവേ.

എന്നാലിന്നുനിൻ  മടിത്തട്ടിൽ മയങ്ങവേ ഓർക്കുന്നു ഞാൻ,
കഴിഞ്ഞ ബാല്യത്തിന്റെ പൂക്കൂടയിൽ ബാക്കി നിൽക്കുന്ന പൂക്കളെ.
ഒരു തിരിഞ്ഞു നോട്ടത്തിൻ  ശരത്കാലമേഘങ്ങളിൽ
കാണുന്നു ഞാൻ മിന്നിമായും നിൻ സ്നേഹസ്മ്രിതികളെ ......................
                                             
                                                     ******************

ഒക്‌ടോബർ 23, 2013

അവൻ മരിച്ചു....


അവൻ മരിച്ചു..... മരണത്തെ ഒരു മറയാക്കി അവൻ യാത്രയായി. മറ്റുള്ളവരെ സ്നേഹിക്കുവാനും അതിലൂടെ വിശ്വസിക്കുവാനും മാത്രം പഠിപ്പിച്ച് ദ്രോഹിക്കുന്നവരുടെ ലോകത്തുനിന്നും വെള്ളി ചിറകുകൾ വീശി വേർപിരിയലിൻ്റെ വാതായനങ്ങളിലൂടെ അവൻ പറന്നകന്നു. അങ്ങനെ ഒരു യുഗം അസ്തമിച്ചിരിക്കുന്നു. 

തറയിൽ വെള്ളവിരിച്ചു അവൻ്റെ ചേതനയറ്റ ശരീരം കിടത്തിയിരിക്കുന്നു. അപ്പോഴും ഒരിക്കലും അണയാത്ത ഒരു ദിവ്യ തേജസ്‌ അവൻ്റെ മുഖത്ത് പ്രകടമായിരുന്നു. തലച്ചുവട്ടിൽ കത്തിച്ചു വെച്ചിരിക്കുന്ന വിളക്കിൽ നിന്നും ഈ ലോകത്തെ തന്നെ വിഴുങ്ങാൻ ശേഷിയുള്ള അഗ്നിയുടെ ചെറുനാളം മൊട്ടിട്ടു നില്ക്കുന്നു. എരിയുന്ന ചന്ദനത്തിരിയ്ക്കും മരണത്തിൻ്റെ ഗന്ധമായിരുന്നു. അവിടമാകെ ദുഃഖ പൂർണമായ അന്തരീക്ഷം തളംകെട്ടി നില്ക്കുന്നു. നിശബ്തദയുടെ ഓളങ്ങളെ തഴുകി തലോടി കൊണ്ട് നാമജപവുമായി ഒരു വൃദ്ധ അവനരികിലിരിക്കുന്നു. അവനെ പുശ്ചിച്ചു തള്ളിപറഞ്ഞവർ അവനു ചുറ്റും മുതല കണ്ണുനീരുമായി നടിക്കുന്നു . അത് അങ്ങനയല്ലേ പാടുള്ളൂ !!!. എന്നാൽ അവൻ്റെ മരണം അവർ ആഘോഷിക്കുകായായിരുന്നു......

ആരൊക്കെയോ വന്നുപോയി . അവൻ ഒന്നുമറിയുന്നില്ല ....
ആരൊക്കെയോ വന്നു അവനെ ചുവന്ന പട്ടു പുതപ്പിക്കുന്നു .....
ആരൊക്കെയോ അവനെ വൃഥാ വാനോളം പുകഴ്ത്തുന്നു.....


പറമ്പിൻ്റെ കോണിൽ നിന്നിരുന്ന മാവിൻ്റെ ശിഖരങ്ങൾ ഒരു ഭയാനക ശബ്ദത്തോടെ അടർന്നു വീണു, കൈകൾ ഒന്നൊന്നായി വെട്ടിമാറ്റി , ഒടുവിൽ ആ വൃക്ഷം അവനെ ദഹിപ്പിക്കുവാനായി മണ്ണിൽ തൻ്റെ ശിരസ്സു തൊട്ടു.

അവനുവേണ്ടി തെക്കേ മൂലയിൽ ചിതയോരുക്കുന്ന വെഗ്രതയിലാണ് പണിയാളുകൾ. അവരുടെ വിധി അതാണ്‌. ദേഹിയില്ലാ ദേഹത്തിനെ ശ്രുശ്രുഷിക്കാൻ മാത്രം നിയോഗിക്കപെട്ടവർ......
ഒരു തൂശനിലയിൽ അവനുവേണ്ടിയോരുക്കിയ അവസാനത്തെ ആഹാരം.. എള്ളും, അരിയും, പൂക്കളും പാലിൽ ചേർത്ത് ദർഭയുടെ അകമ്പടിയോടെ അവനെ കാത്തിരിക്കുന്നു .
മറ്റൊരു ഇലയിൽ ബലിചോറും ...... ബലികാക്കകൾ വാഴകളിലും മറ്റു വൃക്ഷങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു... അവർക്ക് നല്കുകുവാനായി അവൻ്റെ പേരിൽ മൂന്നുരുള ചോറും. ആരുടേയും ക്ഷണം ഇല്ലാതെ തന്നെ അവർ അവനെതേടിയെത്തി. ആരും കൈകൊട്ടി വിളിക്കേണ്ടതില്ല . ഏതോ ആത്മബന്ധം പോലെ.!!!!!!!!

ആരൊക്കെയോ ചേർന്ന് അവനെ കമുകിൻ പാളികൾ ചേർത്ത് കെട്ടിയ കട്ടിലിൽ കൊണ്ടു വരുന്നു. ജീവിച്ചിരിക്കെ അവനെ തള്ളിപറഞ്ഞവർ ഇന്ന് വിനീതരായി അവനുവേണ്ടി വഴിമാറികോടുക്കുന്നു.

 അവനു തലമുറകാരില്ല, അവനു പിന്തുടർച്ചക്കാരില്ല ......
എങ്കിലും അവനുവേണ്ടി ആരൊക്കെയോ അവസാന കർമങ്ങൾ ചെയ്യുന്നു. അവൻ്റെ വായിൽ എള്ളും പൂവും അരിയും വെച്ച് പ്രാർത്ഥിക്കുന്നു .....
കത്തിച്ചു വെച്ച വിളക്കിൽ നിന്നും പകർന്ന അഗ്നിയെ അവൻ കമ്പടമാക്കി പുതച്ചു.

മറ്റുള്ളവർക്കുവേണ്ടി ഉറക്കെ വിളിച്ചു പറഞ്ഞ കുറെയധികം വാക്കുകൾ തെളിവായി ഭൂമിയിൽ ഉപേക്ഷിച്ചു അവൻ യാത്രയായി . തെറ്റുകൾക്കെതിരെ ഉറക്കെ വിളിച്ചു പറഞ്ഞ ആ വാക്കുകൾ കാരണമാണ് അവനെ മറ്റുള്ളവർ വെറുത്തതും ആട്ടിപായിച്ചതും. ആരും ആ വാക്കുകൾ നെഞ്ചിലേറ്റുവാൻ തയാറായിരുന്നില്ല. ചിലർ ആ വാക്കുകളെ ഭയന്നു...മറ്റുചിലർ വളച്ചൊടിച്ചു.
അവനെ പിന്തുടർന്നവരെ മറ്റുള്ളവർ കല്ലെറിഞ്ഞു , ഒറ്റപെടുത്തി , ആട്ടിപായിച്ചു ..... ഗന്ധിയിലൂടെയും, പഴശ്ശിയിലൂടെയും, നാരായണ ഗുരുവിലൂടെയും  അങ്ങനെ  കുറച്ചു മാത്രം പേരിലൂടെ അവൻ ജീവിച്ചിരുന്നു ...
ഇന്ന് അവൻ ആർക്കും ഒരു തടസമല്ല , തെറ്റിനെ പ്രതികരിക്കാൻ ശേഷിയില്ലാത്ത വെറും ഭസ്മം മാത്രം....

"സത്യം" മണ്ണടിഞ്ഞു . ചരിത്രത്താളുകളിൽ ഇടം ലഭിക്കുമോയെന്ന് പോലും അറിയാതെ നമ്മളുടെ ഹൃദയത്തിനുള്ളിൽ അവൻ മരിച്ചുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ നമ്മളാൽ കൊല്ലപ്പെട്ടിരിക്കുന്നു... സത്യം മിധ്യയാൽ വധിക്കപെട്ടിരിക്കുന്നു.


"ഞങ്ങളിൽ നിന്നും വേർപെട്ടുപോയ നിന്നെ മൃത്യുവിലേക്ക് വലിച്ചെറിഞ്ഞതിനു നിൻ്റെ കുഴിമാടത്തിനു മുൻപിലെങ്കിലും ഞങ്ങൾ ക്ഷമ യാചിച്ചോട്ടേ" ....
"ഹേ സത്യമേ........നിനക്ക് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ" ......

-------------------------

ജൂൺ 16, 2013

ഓർമകളുടെ ശവക്കല്ലറ



കാലചക്രത്തിന്റെ തേരോട്ടത്തിൽ അതിന്റെ രഥചക്രങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന സംസ്കാരവും അതിന്റെ നാറുന്ന വിഴുപ്പു പാണ്ടങ്ങളും  ചുമക്കേണ്ടി വരുന്ന പുതുതലമുറയിലെ  കണ്ണികളായ നമ്മളിലെ ശാപം അടുത്ത തലമുറയിലേക്കെങ്കിലും പകരരുതേ എന്ന് മന്ത്രിച്ചുകൊണ്ട്‌ ഞാൻ കിടക്കയില്നിന്നും എഴുന്നേൽറ്റു .

പുലർച്ചെ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു, ഒരു സാഹിത്യ സൃഷ്ടിക്കു ജന്മം നല്കുവാനുള്ള  കഥാബീജം മനസിലുണ്ടെങ്കിലും  അതിനെ രൂപപ്പെടുത്തിയെടുക്കുവാനുള്ള കരുത്തും മൂര്ച്ചയും എന്റെ വിരലുകൾക്കുണ്ടായിരുന്നില്ല .

കാലത്തിന്റെ ഏടുകളിൽ മുദ്ര പതിപ്പിച്ച പ്രദിഭാശാലികളായ ഒരുപാട് മഹാരഥന്മാർ ജീവിച്ചുമരിച്ച ഈ മണ്ണിൽ ഒരു സാഹിത്യ സൃഷ്ടിക്കായി  അലയുന്നതോർത്തു സ്വയം ലജ്ജിച്ചു  ഞാൻ.

പുറത്തു ഇടവപ്പാതിമഴ ആര്‍ത്തലച്ച് പെയ്തുകൊണ്ടിരുന്നു. കാർമേഘങ്ങൾ കാറ്റിന്റെ തണുപ്പേറ്റ് ഭൂമിയിലേക്ക്‌ വീഴുന്ന ആ  പ്രതിഭാസം,

മഴയക്ക് ചിലപ്പോൾ ഒരു പെണ്‍കുട്ടിയുടെ നാണമാണ് എന്നതുകൊണ്ട്‌,
മേഘങ്ങൾ ഭൂമിയെ പ്രണയിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ,
എന്നാൽ  ചിലപ്പൊൾ ഒരു പ്രതികാര ദാഹിയായ സ്ത്രീയുടെ പകവീട്ടലും........

കാറ്റത്ത് ഞരങ്ങുന്ന ജനൽ പാളികളിലെ നേർ‍ത്ത വിടവുകളിലൂടെ മഴയുടെ മൂളൽ  എന്റെ കാതുകൾക്ക്‌ ശ്രുതിയായി . മനസ് ശാന്തമായിരുന്നു. ഓർ‍മകളുടെ വാതായനങ്ങൾ തുറന്ന് ഒരു തൂവല്‍ പോലെ അത് പറന്നു നടന്നു.

പാതി തുറന്ന ജനാലയിലൂടെ  എന്റെ കണ്ണുകള്‍ നീണ്ടുനിവർന്നു  കിടക്കുന്ന  ആ ഒറ്റയടിപാതയിൽ എന്തിനേയോ  പരതിക്കൊണ്ടിരുന്നു. ചുറ്റിയടിക്കുന്ന കാറ്റ് മുഖമാകെ മഴത്തുള്ളികളുടെ കുളിര്‍മയും സുഗന്ധവും പോഴിച്ചു.

ആകാശത്ത് കൂടുകൂട്ടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തുകൊണ്ടിരുന്നു.


മണിക്കൂറുകൾ തിടുക്കപെട്ടു കടന്നുപോയി, അലസമായ  ചിന്തകളെയും കെട്ടിപ്പിടിച്ച് ഒരു നിമിഷം മയങ്ങിയ  ഞാൻ ആരോ വിളിക്കുന്നതുകേട്ട്‌ കസേരയിൽ  നിന്നെഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കുനോക്കി  ......

ഇടവപ്പാതി മഴയെ പുണർന്നു നനഞ്ഞ ശരീരവുമായി ഒരു പെൺകുട്ടി  വരാന്തയിൽ  നിൽക്കുന്നു. ഞാൻ അത്ഭുതപെട്ടു അവളെ നോക്കി . ഒരുപക്ഷേ മഴയായതിനാൽ കയറിനിന്നതാവം. ഞാൻ ആ സൗന്ദര്യധാമത്തെ  ശ്രദ്ധിച്ചു. നനഞ്ഞ മുടിയിഴകൾ അവളുടെ മുഖത്തെ മറച്ചിരുന്നു.  കടുംചുവപ്പിൽ   സ്വർണ്ണ  പൊട്ടുകളുള്ള വസ്ത്രo. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ മുഖമുയർത്തി നോക്കി.  വെള്ളാരം കല്ലുകളെ  തോല്പ്പിക്കുന്ന  നിറം,  നനഞ്ഞ മുടി അവളുടെ കവിളിലും കഴുത്തിലുമൊക്കെയായി  ഒട്ടിക്കിടക്കുന്നു. ആ മുടിയിഴകൾക്കു  അധികം നീളമുണ്ടായിരുന്നില്ല. തുമ്പപൂ നൈർമല്ല്യമുള്ള  കാതിൽ  കുഞ്ഞുമൊട്ടു  പോലെയുള്ള  കമ്മൽ, അവളുടെ മുഖത്തിന് യോജിച്ച നനുത്ത കവിൾത്തടങ്ങൾ, തുടുത്ത  അധരങ്ങളിലൂടെ   മഴ മുത്തുകൾ ഇറ്റിറ്റു വീഴാറായി നില്ക്കുന്നു....എവിടേയോ  കണ്ടു  മറന്നപോലൊരു മുഖം.

ഞാൻ ചുറ്റുമൊന്നു  കണ്ണോടിച്ചതിനു  ശേഷം ചോദിച്ചു.............

"നിങ്ങൾ ആരാണ്? എന്താണീ  ഈ മഴയത്ത്?" ..................

"എന്താ മാഷേ, താങ്കൾ പേടിച്ചുപോയോ"   അവൾ ഉറക്കെ ചിരിച്ചു. എന്നെ വളരെ  അടുത്തറിയുന്ന ആളെ പോലെ അവൾ പറഞ്ഞു,

"ഹും.. മാഷിനെപോലെ ഒരു പേനയും പേപ്പറും കിട്ടിയാൽ ചെയ്യാവുന്ന ജോലിയാണോ എനിക്കുള്ളത് ?"

അവളുടെ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി. അപ്പോൾ എന്നെപറ്റി അറിയാം ഇവൾക്ക്.

"എഴുത്തുകാർക്കൊക്കെ  പൊതുവായൊരു മാനറിസം ഉണ്ടായിരിക്കണം എന്നൊക്കെയുണ്ടോ?" ഞാൻ തിരിച്ച് ചോദിച്ചു.

ഉത്തരമൊന്നും പറയാതെ വശ്യതയാര്ന്ന  ചിരിയോടുകൂടി  അവൾ  നിർത്താതെ പെയ്യുന്ന ഇടവപ്പാതി മഴയിലേക്ക്‌ കണ്ണുനട്ടു .

"മഴയ്ക്ക് ചിലപ്പോൾ നാണം കലർന്നൊരു സ്ത്രീ സൗന്ദര്യമാ അല്ലേ?"
അവൾ ചോദിച്ചു.

"തീർച്ചയായും" ഞാനും ആ നിമിഷം മഴനോക്കി നിൽക്കുകയായിരുന്നു.

"പക്ഷേ നിങ്ങൾ ഗൃഹാതുരത്വമെന്നുമൊക്കെ വിളിച്ച് ശിഥിലമാക്കി അതിനെ  കഴുത്തിനുപിടിച്ച്  ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലേ പതിവ് .."

ഗൗരവ വിമർശനം നടത്തിയതുപോലെ ആയിരുന്നു അവളുടെ ഭാവം. മറുപടി ഞാനൊരു ചിരിയിലൊതുക്കി.

മഴ നനഞ്ഞ ബാഗിലേക്കു നോക്കി അവൾ വിഷമത്തോടെ  പറഞ്ഞു "അയ്യോ, എന്റെ പുസ്തകങ്ങളൊക്കെ നനഞ്ഞു എന്നാ തോന്നുന്നത്" .

"മം അപ്പോൾ ഇയാൾക്ക്  എന്റെ ഫ്രീക്യുവൻസി തന്നെ. എന്തൊക്കെയാണതിൽ ?"

"എല്ലാം ഉണ്ട് മാഷേ, ഗീതോപദേശം  മുതൽ ദാസ് ക്യാപ്പിറ്റൽ വരെ"
ഞാൻ അമ്പരന്നു പോയി !!!!!!!!!!!
ജലകണങ്ങളെ കൈകുമ്പിളിൽ ശേഖരിച്ച് അത് മണ്ണിലേക്ക് ഒഴിച്ചു കൊണ്ടു  ആ സുന്ദരി ചോദിച്ചു .......

"നിങ്ങള്ക്കെന്നേ ഓർമ്മയുണ്ടോ? "

മഴനൂലുകൾക്കിടയിലൂടെ ഇമവെട്ടാതെ  വിതൂരതയിലേക്ക്  തീവ്രമായി  നോക്കിനിന്ന  അവളുടെ  മുഖത്തുനിന്നുമുണ്ടായ ചോദ്യം ഒരു മിന്നൽ പോലെ തോന്നി,  വെളുപ്പാർന്ന  മുഖം ചുവന്നു തുടുത്തതും ഞാൻ ശ്രദ്ധിച്ചു .....

തെല്ലു താഴ്ന്ന സ്വരത്തിൽ ഒന്നാലോചിച്ചു  ഞാൻ പറഞ്ഞു  "ഇല്ല എനിക്കൊർക്കുവാൻ  കഴിയുന്നില്ല "

"അല്ലെങ്കിലും നിങ്ങളെ പോലുള്ള പുരുഷ നീചന്മാർ ഇനിയെന്തിനു എന്നെപോലുള്ള പെണ്‍കുട്ടികളെ ഓർക്കണം ". അവൾ ചോദ്യത്തിന്റെ  ഉറുമി ശക്തമായി എന്റെ നേരേ വീശി.

അപ്രതീക്ഷിത യുദ്ധം തുടങ്ങുന്നത് കണ്ടു  ഞാൻ ഒരു പ്രതിമകണക്കെ വികാരനിർഭരനായി നിന്നുപോയി ......

അതെ,  ആ ഉറുമിയുടെ അഗ്രം എനിക്കെതിരെയാണ് വരുന്നത്. അത് എന്റെ മാംസത്തെ തുളയ്ക്കും രക്തം കിനിയും ഒരുപക്ഷേ ഞാൻ മരണപെട്ടേക്കാം  .....

കേവലം ഒരു പെണ്ണിനു മുൻപിൽ എന്തിനു ഞാൻ എന്റെ ആദർശങ്ങളേയും സിദ്ധാന്തങ്ങളേയും ബലികൊടുക്കണം ? ഞാനും യുദ്ധസന്നദ്ധനായി .

"നിങ്ങളുടെ വർഗത്തിലും  നിന്നെപോലെയുള്ള നീചസ്ത്രീകൾ ഉണ്ട്" എന്റെ ശിരസ്സ്‌ ഘണ്ണിക്കുവാനായി വരുന്ന  ഉറുമിയുടെ മുന്നിൽ നിന്നും ഒരു കടത്തനാടൻ അഭ്യാസിയെ പോലെ ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു .

ഇല്ല!!!!!!!!!! എന്റെ ശരീരത്തിലെങ്ങും മുറിവേറ്റില്ല . ഞാൻ ഉറപ്പുവരുത്തി.  അവളുടെ ആയുധത്തിന് വേഗതയും ശക്തിയും  പോരാ എന്ന്   പുശ്ചഭാവത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു .

തലസ്ഥാന നഗരിയിൽ പീഡനത്തിനിരയായി  ഇരുമ്പു ദണ്ട് സ്വന്തം  ശരീര ഭാഗത്തിലേക്കു   തുളച്ചു കയറുന്ന  വേദന  സഹിക്കുവാൻ  കഴിയാതെ   ജീവനുവേണ്ടി  കേണു കരഞ്ഞ പെണ്‍കുട്ടിക്കു വേണ്ടി അവൾ  പടവാളെടുത്തു ആഞ്ഞു വെട്ടി  .

ഭർത്രുപിതാവിനെ കൊന്നു കാമുകന്റെ മാറിലെ ചൂട് ലഹരിയാക്കിയ കാമവെറിപൂണ്ട ചീഞ്ഞ മാംസത്തെ എന്റെ പരിചയാക്കിയെങ്കിലും   ആ ജാൻസിറാണിയുടെ  വാളിന്റെ മൂർച്ചയിൽ  എന്റെ പ്രധിരോധ കവചം  രണ്ടായി പിളർന്നു പോയി.

കാതുകളിൽ യുദ്ധത്തിന്റെ പെരുമ്പറ ശബ്ദം മുഴങ്ങികൊണ്ടേയിരുന്നു, എങ്ങും വാളുകളുടെ സീല്കാര ശബ്ദങ്ങളും, പോർവിളികളും, എതിർക്കുന്നവന്റെ പടവെട്ടലുo മാത്രം . അവൾ പുരുഷന്മാരാൽ വഞ്ചിക്കപെട്ട സ്ത്രീകളുടെ പേരിൽ ബാണാസ്ത്രം എയ്തപ്പോൾ ഞാൻ സ്ത്രീകളുടെ കാപട്യത്തിന്റെ അസ്ത്രം തിരിച്ചെയ്തു.

അവൾ പുരുഷന്റെയുള്ളിലെ കറപുരണ്ട ആത്മാവിനെതിരെ യുദ്ധം നടത്തിയപ്പോൾ ഞാൻ സ്ത്രീകളുടെ പരപുരുഷബന്ധത്തെ ശിഖണ്ടിയാക്കി മുന്നിൽനിർത്തി യുദ്ധം ചെയ്തു  ....

വീണ്ടും അവൾ ആക്രോശിച്ചുകൊണ്ട് എന്റെനേരെ അടുത്തു. അവളുടെ  പച്ചിരുമ്പിനാൽ തീർത്ത കഠാര എനിക്ക് നേരേ എറിഞ്ഞു . ശിരസ്സു  പൊട്ടിച്ചിതറിയ ഒരു പാവം പെണ്‍കുട്ടിയുടെ ശവത്തെ പോലും തീവണ്ടി  പാതയിൽ കാമ ത്രിപ്തിക്കായി ഉപയോഗിച്ച മാംസദാഹിയായ  ഒറ്റകയ്യനായിരുന്നു  അവളുടെ  ലക്ഷ്യം .

ആയുധമൊന്നുയർത്തുവാൻ  കഴിയാതെ കൈകൾ തളർന്നു  നിസ്സഹായനായി  നിന്ന  ഒരു പോരാളിയായി  ഞാൻ . തടുക്കുവാനുള്ള  കവചകുണ്ഡലം  ഒരു കടലാസുകഷ്ണം കണക്കെ മാറിൽ ഇളകിയാടി . അമാവാസിയുടെ   കറുത്തിരുണ്ട രാത്രിയിൽ ദിക്കറിയാതെ ഉഴലുന്ന  കുട്ടിയേ  പൊലെ ഞാൻ ഭയന്നുവിറച്ചു. അവളുടെ കഠാരയുടെ  മൂർച്ച എന്റെ നെഞ്ചിൽ  മുറിവുണ്ടാക്കി.........ഞാൻ ഹൃദയം തുളഞ്ഞ വേദനയാൽ അലറി കരഞ്ഞു.  നെഞ്ചിൽ നിന്നും ചുടുരക്തം വാർന്നൊഴുകി ..... മനസാക്ഷിയുടെയും  ലോക സാക്ഷിയുടെയും മുന്നിൽ  പടകളത്തിൽ മുട്ടുകുത്തി. നെഞ്ചിൽ തറച്ച കഠാരയിലേക്ക് നോക്കി പശ്ചാതാപിച്ചു.

ഭസ്മാസുര നിഗ്രഹണം കഴിഞ്ഞ ഭദ്രയെപോലെ ആളികത്തിയ  പകയോടെ  അവൾ വീണ്ടും എന്നിലേക്ക്‌ തിരിഞ്ഞു, അവളുടെ  പാദങ്ങളിൽ  സ്പർശിച്ച്  പ്രാണനുവേണ്ടി  ഞാൻ യാചിച്ചു ...... അവളിലെ പല രൂപങ്ങളെയും ഭാവങ്ങളെയും ഞാൻ കണ്ടു. ഇടതോരാതെ  പെയ്യുന്ന  ആ  ഇടവപ്പാതി മഴയിൽ എന്റെ രക്തം അലിഞ്ഞു ഒഴുകി കൊണ്ടിരുന്നു.  പ്രാണഭയത്താലുള്ള എന്റെ നിലവിളി ആ മഴയുടെ ഇരമ്പലിൽ ഇല്ലാതായി......

ബോധമില്ലാത്ത  ഏതോ ഒരു അവസ്ഥയിലേക്ക് ഞാൻ വഴുതി വീഴുകയാണ് ....... എന്റെ കാതുകളിൽ  മഴയുടെ ഇരമ്പലുകള്ളില്ല, നാസികയിൽ ചുടുചോരയുടെ ഗന്ധമില്ല.

മരണം മുന്നിൽ താണ്ഡവമാടുമ്പോഴും അവളുടെ മുഖം മാത്രം എന്റെ  അക്ഷികളിൽ  നിറഞ്ഞു നിന്നു .....അവളുടെ  ധാവണിയുടെ ത്രസിപ്പിക്കുന്ന നിറം കണ്ണുകൾക്കുള്ളിൽ  ചുവന്ന തിരശീലയായി താഴുന്നുകൊണ്ടിരുന്നു......... എങ്കിലും വിറയാർന്ന ശബ്ദത്താൽ ഞാൻ വീണ്ടും ചോദിച്ചു , "നീ ആരാണ് ?"

അവളുടെ  മറുപടി  കാതുകൾക്ക് പകരം എന്റെ ഉപഭോത മനസിലാണ് പതിഞ്ഞത് ... അതിനു ഒരു പുച്ഛഭാവവും  ഉണ്ടായിരുന്നു .....

"ഹും !!!!!!!!! ഞാൻ വെറും പെണ്ണ് ... നീ പാതിവഴിയിൽ ഉപേക്ഷിച്ചവൾ "

ഞാൻ മരിക്കുകയാണ്...തെറ്റിന്റെ ഈ ലോകത്തുനിന്നും യാത്രയാകുകയാണ് ..... നിന്നെ പാതിവഴിയിൽ ഉപേക്ഷിച്ചുവെങ്കിൽ  ഞാൻ തെറ്റുകാരനാണ് ..... സ്വയം ന്യായികരിക്കാൻ എനിക്ക് ആവുകയില്ല. ഇത് എനിക്കുള്ള ശിക്ഷ ...

പുറത്തു മഴ നിർത്താതെ പെയ്യുകയാണ്, ഞാൻ കസേരയിൽ നിന്നുമെഴുനേറ്റു.
ചുറ്റുപാടുമൊന്നു നോക്കി , എവിടെ അവൾ ?

ഇല്ല ഞാൻ മരിച്ചിട്ടില്ല , എന്താണ് സംഭവിച്ചത് ? ആരായിരുന്നു അവൾ ?

മനസ്സിൽ ഇപ്പോഴും ആ ചുവന്ന തിരശീലയും പിന്നെ അവളുടെ വാക്കുകളും മാത്രം .

("ഹും !!!!!!!!! ഞാൻ വെറും പെണ്ണ്...നീ പാതിവഴിയിൽ ഉപേക്ഷിച്ചവൾ")

അവളുടെ കാല്പാടുകൾ പോലും മുറ്റത്ത് കാണാനില്ല. ഞാനാകെ അസ്വസ്ഥനായി. കുറേ വർഷങ്ങൾ പിന്നോട്ട് പോയതുപോലെ ഒരു തോന്നൽ. കുറച്ച് നിമിഷങ്ങൾക്ക് മുൻപ് മാത്രം കണ്ട  ഒരു പെൺകുട്ടി. അല്ല ,അവൾ എനിക്ക് അപരിചിതയല്ല, എനിക്കുറപ്പാണ്‌!

ഓർമ്മകളുടെ ചിതൽപുറ്റിൽ ഒന്ന് പരതാനുള്ള ബോധപൂർവ്വമായ  ശ്രമം ഫലിച്ചില്ല. അതങ്ങനെയാണ്, ഓർമ്മകളുടെ തടാകമൊഴുകിയിരുന്ന  വീഥികളിൽ  ചിലപ്പോൾ മണൽത്തിട്ടകൾ മാത്രമാവും അവശേഷിക്കുക. അതിലൂടെ ഓടി തളർന്നുപോയിരിക്കുന്നു ഞാൻ .

എങ്കിലും ഞാൻ അവളെ തിരയാൻ തീരുമാനിച്ചു . മുറിക്കുള്ളിലേക്ക് ഓടി കയറി. എന്റെ പഴയ ജീവിതത്തിന്റെ തിരുശേഷിപ്പുകളായ  ആൽബങ്ങൾ തിരഞ്ഞുപിടിച്ച് ഒന്ന് മറിച്ചു നോക്കി.

അവളുടെ മുഖം എവിടെയും കണ്ടെത്താനായി എനിക്ക് സാധിച്ചില്ല .
ഓർമ്മകളുടെ മാറാലമൂടിയ മുറികളിലെവിടയോ അവളുണ്ട്. അവളിലേക്കെത്താൻ ഏത് വഴിയാണ്‌ ഞാൻ തേടേണ്ടത്?

പെട്ടെന്നെന്തോ ഓർത്തതുപോലെ ഞാൻ മച്ചിന്റെ മുകളിൽ കയറി . മുകളിൽ  വച്ചിരുന്ന ഒരു  ബാഗിൽനിന്നും  പഴയ ഡയറികൾ വലിച്ച് താഴെയിട്ടു. എന്നിട്ട് അവയോരോന്നുമെടുത്ത് ഞാൻ മറിച്ചു നോക്കി. അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഖണ്ഡികകളും താളുകളും കടന്ന് എന്റെ കണ്ണുകൾ ഭ്രാന്തമായൊരു  ആവേശത്തോടെ അവൾക്കുവേണ്ടി അലഞ്ഞു. ഒടുവിൽ ഞാൻ കാത്തിരുന്നത് എന്റെ കണ്ണുകൾ കണ്ടെത്തി.

വർഷങ്ങൾക്കു മുൻപൊരു ഇടവപ്പാതിയിൽ   ഇവിടെ വച്ചു  ഞാൻ എഴുതിത്തുടങ്ങിയിട്ടു  'പാതിവഴിയിൽ ഉപേക്ഷിച്ച' അവളുടെ കഥ.കാമവെറിക്കിരയായ ഒരു പാവം പെണ്കുട്ടിയുടെ കഥ . അന്ന് അവൾക്കു  ഞാൻ നല്കിയത് ഇതേ സ്വര്ണ പൊട്ടുള്ള ചുവന്ന വസ്ത്രങ്ങളായിരുന്നു. അതെ, അത് അവൾ തന്നെ. എന്റെ വിരലുകളുടെ സ്പർശനതാൽ ജന്മം കൊണ്ടവൾ. അവളെ പൂർണതയുടെ കൊടുമുടിയിൽ  എത്തിച്ചു മോചനം  നല്കാതിരുന്നതും. അവളിലെ സത്യത്തെ പുറംലോകത്തിനു കാട്ടി കൊടുക്കാതിരുന്നതും  എന്റെ തെറ്റ്.

വെളുത്തു  തുടുത്ത  കവിളോടുകൂടിയവൾ ഓരോ  അക്ഷരങ്ങളിലും  വാക്കുകളിലും വാചകങ്ങളിലും ഖണ്ഡികകളിലും താളുകളിലും  തളർന്നു  കിടക്കുകയാണ്. പിന്നെ എന്തുകൊണ്ടോ ഞാൻ അവളെ മറന്നുപോയി. ഇനിയൊരിക്കലും ഒരു തിരിച്ചുവരില്ലെന്നു കരുതി അടക്കം ചെയ്ത  ശവക്കല്ലറ തുറന്ന് വർഷങ്ങൾക്കുശേഷം അവൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു.

അവളെ ഉപേക്ഷിച്ചുപോയ ആ പാതിവഴിയിൽ നിന്നും  കൂട്ടികൊണ്ടു പോകാൻ ഞാൻ തീരുമാനിച്ചു. വീണ്ടും എഴുതിത്തുടങ്ങി, പാതിരാവിന്റെ കല്ലറയിൽ നിന്നും ..........

അപ്പോഴും ഇടവപ്പാതി മഴ തോരാതെ  പെയ്യുനുണ്ടായിരുന്നു  എന്തൊക്കെയോ സത്യങ്ങൾ പിറുപിറുത്തുകൊണ്ട് ...............

-----------------------------------------

മേയ് 19, 2013

വേനലിലൂടെ ഒരു യാത്ര ......



ഒരു മഴയ്ക്കായി കാത്തിരിക്കുകയാണ് ............... വേനലിൽ വരണ്ടുണങ്ങിയ നെൽപാടങ്ങളും, ഒരിറ്റു നീരുറവക്കായി  കൊതിക്കുന്ന  വണ്ണാത്തി പുഴയും  കാത്തിരിക്കുന്നത് ഒരു മഴയെയാണ്, അതിൽ  നനഞ്ഞു കുളിക്കുവാനാണ് .

കാർമേഘങ്ങൾ ഒരു പ്രതീക്ഷ പോലെ ഇരുണ്ടുകൂടുകയാണ് , അതുകണ്ടിട്ടെന്നോണം കാക്കകൾ പല ദിക്കുകളിലേക്കും പാറിപറക്കുന്നു . കാറ്റിന്റെ ശക്തിയിൽ അവയിൽ ചിലര്ക്ക് സ്വന്തo ഗതി നിർണയിക്കനാകാതെ  കാറ്റിന്റെ ഗതികായി വഴിമാറി കൊടുക്കുന്നു .

കുളകൊഴികളും മഴയെ വരവേൽക്കാൻ തയാറായികഴിഞ്ഞു. നീർകാക്കൾ ചിറകുകൾ വിടർത്തി നീലതടാകകരയിൽ ആഹ്ലാദപൂർവ്വം നിന്നു .

സഹ്യൻ കരിമേഘങ്ങളെ സ്പർശിക്കുവാനായി ശ്രമിക്കുന്നു.....
ഈ വേനൽ ചൂടിലും അസ്തമയ സൂര്യന്റെ കിരണങ്ങളാൽ പ്രകൃതി ഒരു സ്വർണ്ണ തളികയായി കാണപെട്ടു ...

കാലചക്രം അതിന്റെ കർമം ഭംഗിയായി  നിറവേറ്റിയപ്പോൾ  വേനലിന്റെ കടുത്ത ശിക്ഷയിൽ പച്ച  പുൽനാമ്പുകളെ ഗർഭം ധരിക്കുവാനുള്ള നിഷേധിക്കപെട്ട അവകാശം  തിരികെ കിട്ടാൻപൊകുന്ന ഒരു ഋതുമതിയേപോലെ  വയലുകളും, അതിനു സംരക്ഷണമേകുന്ന ഗർഭഭിത്തിയായി  വരമ്പുകളും .


"എത്രയെത്ര വ്യഴവട്ടകാലം കണ്ടു ഞാൻ, അതിൽ എത്രയെത്ര വേനലുകളും ഇടവപാതിയും തുലാവർഷവും ............ എത്രയെത്ര ആയുധങ്ങൾക്ക്  ശക്തിയേകാൻ  കൈകൾ നല്കിഞാൻ  .....എത്രയെത്ര ജീവജാലങ്ങൾക്ക്‌ തണലേകി, അവയ്ക്ക് കൂടൊരുക്കി  ......എന്നാലിന്നു ഇലകൾ കൊഴിഞ്ഞു മൃത്യുവിന്റെ കാലോച്ച കേൾക്കുന്ന
ഈ വയോധികനു  ഈ വേനൽ അധികമാണ് . അത് എന്റെ ഹൃദയത്തെ  പൊള്ളിക്കുന്നു "

ഈ മഴ പെയ്തിറങ്ങാൻ പോകുന്നതു ആ മനസിന്റെ  വിങ്ങലുകളിലേക്കാണ്.
 ശാപമേറ്റ് ഇലകളേ നഷ്ടപെട്ട ആ  കിഴവൻ മരത്തിന്റെ ഹൃദയത്തിലേക്ക്‌ ........

ഒരു ഹരിതാർ‍ദ്ര തീരം സ്വപ്നം കാണുന്ന വസുന്ധര തന്നിലേക്ക് അലിഞ്ഞു ചേരുവാൻ  വെമ്പൽകൊള്ളുന്ന ആ മഴമേഘത്തെ വരവേൽക്കുവാൻ , പ്രതീക്ഷയോടു പ്രാണനെ കാത്തു വാതിൽപടിയിൽ നില്ക്കുന്നു ഒരു  പെണ്കിടാവിനെപോലെ.........

ഹേ വർഷമേ....... പെയ്ക നീ !!!!!!! നിനക്കായി കണ്ണിമവെട്ടാതെ കാത്തിരിക്കുന്നു ഈ  പുണ്യഭൂമി.
കാതോർത്തിരിക്കുന്നു  നിന്റെ സംഗീതത്തിനായി ....... നിന്റെ വരവിനായി  ....പച്ച പട്ടു വിരിച്ച പ്രകൃതിക്കു ജന്മമേകാനായി ചെന്നെത്തിയാലും ഭൂമിയുടെ വേവുന്ന
മനസിന്റെ അടിത്തട്ടിലേക്ക്, അതിന്റെ ഗർഭാശയത്തിലേക്കു ഒരു കോടി  ബീജങ്ങളായി........പുതുനാമ്പുകൾക്കു ജന്മമേകിയാലും...... നിന്റെ പിതൃത്തത്തിനായി കാത്തിരിക്കുന്നു ഈ  ജീവജാലങ്ങൾ  ............

വീണ്ടും വേനലിലൂടെ തീരാത്ത  ഒരു യാത്ര ......