മാർച്ച് 27, 2014

വിരാമം



ഹൃദയ ധമനികൾ പൊട്ടിയ ചോര മഷിത്തണ്ടിൽ-
നിറച്ചു ഞാനൊരു കവിതയെഴുതി.

എന്നാൽ ആ കവിതയ്ക്കു കറുപ്പ് നിറമായിരുന്നു.

മനസ്സിലെ മാലിന്യം ചോരയിൽ ചാലിച്ച കറുപ്പ് നിറം ;
ഞാൻ കണ്ട സ്വപ്നങ്ങളുടെ അതേ നിറം.

ചിന്തകളിൽ ചിതലരിച്ചെങ്കിലും ചിലതെല്ലാം -
അടങ്ങാ ചിതയായി ഇന്നും എരിയുന്നു
ധമനികൾ പൊട്ടിയ ഇതേ ഹൃദയത്തിൽ ,

കാലത്തിന്റെ ഏടുകളിൽ കയ്യൊപ്പ് ചാർത്തുവാൻ
മറന്നുപോയ എന്റെ ആത്മാവിനെ തടവിലാക്കിയതും ,
ഇതേ കറുപ്പ് ലിപികൾ തന്നെ.

വിരസമാം ജീവിത സഞ്ചാരപാതയേ വെട്ടിയും കുത്തിയും
മുറിവേല്പ്പിക്കുന്നു ഓർമ്മതൻ തുണ്ടുകൾ.
കാലപ്രവാഹത്തിൽ മുങ്ങിയും പൊങ്ങിയും തീരത്തടുക്കാതെ
ഒഴുകുന്നു പ്രതീക്ഷകൾ,  അവ അസ്ഥിരം ക്ഷണഭംഗുരം .

തളർന്നൊരീ മനസ്സും ശരീരവും ഇവിടെ ഉപേക്ഷിച്ചു ഞാൻ മടങ്ങുന്നു,
കാലത്തിനു പോലും സാക്ഷ്യപെടുത്തുവാൻ കഴിയാത്തത്ര ദൂരത്ത് ...........

                                    **********************************