ഒക്‌ടോബർ 23, 2013

അവൻ മരിച്ചു....


അവൻ മരിച്ചു..... മരണത്തെ ഒരു മറയാക്കി അവൻ യാത്രയായി. മറ്റുള്ളവരെ സ്നേഹിക്കുവാനും അതിലൂടെ വിശ്വസിക്കുവാനും മാത്രം പഠിപ്പിച്ച് ദ്രോഹിക്കുന്നവരുടെ ലോകത്തുനിന്നും വെള്ളി ചിറകുകൾ വീശി വേർപിരിയലിൻ്റെ വാതായനങ്ങളിലൂടെ അവൻ പറന്നകന്നു. അങ്ങനെ ഒരു യുഗം അസ്തമിച്ചിരിക്കുന്നു. 

തറയിൽ വെള്ളവിരിച്ചു അവൻ്റെ ചേതനയറ്റ ശരീരം കിടത്തിയിരിക്കുന്നു. അപ്പോഴും ഒരിക്കലും അണയാത്ത ഒരു ദിവ്യ തേജസ്‌ അവൻ്റെ മുഖത്ത് പ്രകടമായിരുന്നു. തലച്ചുവട്ടിൽ കത്തിച്ചു വെച്ചിരിക്കുന്ന വിളക്കിൽ നിന്നും ഈ ലോകത്തെ തന്നെ വിഴുങ്ങാൻ ശേഷിയുള്ള അഗ്നിയുടെ ചെറുനാളം മൊട്ടിട്ടു നില്ക്കുന്നു. എരിയുന്ന ചന്ദനത്തിരിയ്ക്കും മരണത്തിൻ്റെ ഗന്ധമായിരുന്നു. അവിടമാകെ ദുഃഖ പൂർണമായ അന്തരീക്ഷം തളംകെട്ടി നില്ക്കുന്നു. നിശബ്തദയുടെ ഓളങ്ങളെ തഴുകി തലോടി കൊണ്ട് നാമജപവുമായി ഒരു വൃദ്ധ അവനരികിലിരിക്കുന്നു. അവനെ പുശ്ചിച്ചു തള്ളിപറഞ്ഞവർ അവനു ചുറ്റും മുതല കണ്ണുനീരുമായി നടിക്കുന്നു . അത് അങ്ങനയല്ലേ പാടുള്ളൂ !!!. എന്നാൽ അവൻ്റെ മരണം അവർ ആഘോഷിക്കുകായായിരുന്നു......

ആരൊക്കെയോ വന്നുപോയി . അവൻ ഒന്നുമറിയുന്നില്ല ....
ആരൊക്കെയോ വന്നു അവനെ ചുവന്ന പട്ടു പുതപ്പിക്കുന്നു .....
ആരൊക്കെയോ അവനെ വൃഥാ വാനോളം പുകഴ്ത്തുന്നു.....


പറമ്പിൻ്റെ കോണിൽ നിന്നിരുന്ന മാവിൻ്റെ ശിഖരങ്ങൾ ഒരു ഭയാനക ശബ്ദത്തോടെ അടർന്നു വീണു, കൈകൾ ഒന്നൊന്നായി വെട്ടിമാറ്റി , ഒടുവിൽ ആ വൃക്ഷം അവനെ ദഹിപ്പിക്കുവാനായി മണ്ണിൽ തൻ്റെ ശിരസ്സു തൊട്ടു.

അവനുവേണ്ടി തെക്കേ മൂലയിൽ ചിതയോരുക്കുന്ന വെഗ്രതയിലാണ് പണിയാളുകൾ. അവരുടെ വിധി അതാണ്‌. ദേഹിയില്ലാ ദേഹത്തിനെ ശ്രുശ്രുഷിക്കാൻ മാത്രം നിയോഗിക്കപെട്ടവർ......
ഒരു തൂശനിലയിൽ അവനുവേണ്ടിയോരുക്കിയ അവസാനത്തെ ആഹാരം.. എള്ളും, അരിയും, പൂക്കളും പാലിൽ ചേർത്ത് ദർഭയുടെ അകമ്പടിയോടെ അവനെ കാത്തിരിക്കുന്നു .
മറ്റൊരു ഇലയിൽ ബലിചോറും ...... ബലികാക്കകൾ വാഴകളിലും മറ്റു വൃക്ഷങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു... അവർക്ക് നല്കുകുവാനായി അവൻ്റെ പേരിൽ മൂന്നുരുള ചോറും. ആരുടേയും ക്ഷണം ഇല്ലാതെ തന്നെ അവർ അവനെതേടിയെത്തി. ആരും കൈകൊട്ടി വിളിക്കേണ്ടതില്ല . ഏതോ ആത്മബന്ധം പോലെ.!!!!!!!!

ആരൊക്കെയോ ചേർന്ന് അവനെ കമുകിൻ പാളികൾ ചേർത്ത് കെട്ടിയ കട്ടിലിൽ കൊണ്ടു വരുന്നു. ജീവിച്ചിരിക്കെ അവനെ തള്ളിപറഞ്ഞവർ ഇന്ന് വിനീതരായി അവനുവേണ്ടി വഴിമാറികോടുക്കുന്നു.

 അവനു തലമുറകാരില്ല, അവനു പിന്തുടർച്ചക്കാരില്ല ......
എങ്കിലും അവനുവേണ്ടി ആരൊക്കെയോ അവസാന കർമങ്ങൾ ചെയ്യുന്നു. അവൻ്റെ വായിൽ എള്ളും പൂവും അരിയും വെച്ച് പ്രാർത്ഥിക്കുന്നു .....
കത്തിച്ചു വെച്ച വിളക്കിൽ നിന്നും പകർന്ന അഗ്നിയെ അവൻ കമ്പടമാക്കി പുതച്ചു.

മറ്റുള്ളവർക്കുവേണ്ടി ഉറക്കെ വിളിച്ചു പറഞ്ഞ കുറെയധികം വാക്കുകൾ തെളിവായി ഭൂമിയിൽ ഉപേക്ഷിച്ചു അവൻ യാത്രയായി . തെറ്റുകൾക്കെതിരെ ഉറക്കെ വിളിച്ചു പറഞ്ഞ ആ വാക്കുകൾ കാരണമാണ് അവനെ മറ്റുള്ളവർ വെറുത്തതും ആട്ടിപായിച്ചതും. ആരും ആ വാക്കുകൾ നെഞ്ചിലേറ്റുവാൻ തയാറായിരുന്നില്ല. ചിലർ ആ വാക്കുകളെ ഭയന്നു...മറ്റുചിലർ വളച്ചൊടിച്ചു.
അവനെ പിന്തുടർന്നവരെ മറ്റുള്ളവർ കല്ലെറിഞ്ഞു , ഒറ്റപെടുത്തി , ആട്ടിപായിച്ചു ..... ഗന്ധിയിലൂടെയും, പഴശ്ശിയിലൂടെയും, നാരായണ ഗുരുവിലൂടെയും  അങ്ങനെ  കുറച്ചു മാത്രം പേരിലൂടെ അവൻ ജീവിച്ചിരുന്നു ...
ഇന്ന് അവൻ ആർക്കും ഒരു തടസമല്ല , തെറ്റിനെ പ്രതികരിക്കാൻ ശേഷിയില്ലാത്ത വെറും ഭസ്മം മാത്രം....

"സത്യം" മണ്ണടിഞ്ഞു . ചരിത്രത്താളുകളിൽ ഇടം ലഭിക്കുമോയെന്ന് പോലും അറിയാതെ നമ്മളുടെ ഹൃദയത്തിനുള്ളിൽ അവൻ മരിച്ചുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ നമ്മളാൽ കൊല്ലപ്പെട്ടിരിക്കുന്നു... സത്യം മിധ്യയാൽ വധിക്കപെട്ടിരിക്കുന്നു.


"ഞങ്ങളിൽ നിന്നും വേർപെട്ടുപോയ നിന്നെ മൃത്യുവിലേക്ക് വലിച്ചെറിഞ്ഞതിനു നിൻ്റെ കുഴിമാടത്തിനു മുൻപിലെങ്കിലും ഞങ്ങൾ ക്ഷമ യാചിച്ചോട്ടേ" ....
"ഹേ സത്യമേ........നിനക്ക് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ" ......

-------------------------