ജൂൺ 16, 2013

ഓർമകളുടെ ശവക്കല്ലറ



കാലചക്രത്തിന്റെ തേരോട്ടത്തിൽ അതിന്റെ രഥചക്രങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന സംസ്കാരവും അതിന്റെ നാറുന്ന വിഴുപ്പു പാണ്ടങ്ങളും  ചുമക്കേണ്ടി വരുന്ന പുതുതലമുറയിലെ  കണ്ണികളായ നമ്മളിലെ ശാപം അടുത്ത തലമുറയിലേക്കെങ്കിലും പകരരുതേ എന്ന് മന്ത്രിച്ചുകൊണ്ട്‌ ഞാൻ കിടക്കയില്നിന്നും എഴുന്നേൽറ്റു .

പുലർച്ചെ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു, ഒരു സാഹിത്യ സൃഷ്ടിക്കു ജന്മം നല്കുവാനുള്ള  കഥാബീജം മനസിലുണ്ടെങ്കിലും  അതിനെ രൂപപ്പെടുത്തിയെടുക്കുവാനുള്ള കരുത്തും മൂര്ച്ചയും എന്റെ വിരലുകൾക്കുണ്ടായിരുന്നില്ല .

കാലത്തിന്റെ ഏടുകളിൽ മുദ്ര പതിപ്പിച്ച പ്രദിഭാശാലികളായ ഒരുപാട് മഹാരഥന്മാർ ജീവിച്ചുമരിച്ച ഈ മണ്ണിൽ ഒരു സാഹിത്യ സൃഷ്ടിക്കായി  അലയുന്നതോർത്തു സ്വയം ലജ്ജിച്ചു  ഞാൻ.

പുറത്തു ഇടവപ്പാതിമഴ ആര്‍ത്തലച്ച് പെയ്തുകൊണ്ടിരുന്നു. കാർമേഘങ്ങൾ കാറ്റിന്റെ തണുപ്പേറ്റ് ഭൂമിയിലേക്ക്‌ വീഴുന്ന ആ  പ്രതിഭാസം,

മഴയക്ക് ചിലപ്പോൾ ഒരു പെണ്‍കുട്ടിയുടെ നാണമാണ് എന്നതുകൊണ്ട്‌,
മേഘങ്ങൾ ഭൂമിയെ പ്രണയിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ,
എന്നാൽ  ചിലപ്പൊൾ ഒരു പ്രതികാര ദാഹിയായ സ്ത്രീയുടെ പകവീട്ടലും........

കാറ്റത്ത് ഞരങ്ങുന്ന ജനൽ പാളികളിലെ നേർ‍ത്ത വിടവുകളിലൂടെ മഴയുടെ മൂളൽ  എന്റെ കാതുകൾക്ക്‌ ശ്രുതിയായി . മനസ് ശാന്തമായിരുന്നു. ഓർ‍മകളുടെ വാതായനങ്ങൾ തുറന്ന് ഒരു തൂവല്‍ പോലെ അത് പറന്നു നടന്നു.

പാതി തുറന്ന ജനാലയിലൂടെ  എന്റെ കണ്ണുകള്‍ നീണ്ടുനിവർന്നു  കിടക്കുന്ന  ആ ഒറ്റയടിപാതയിൽ എന്തിനേയോ  പരതിക്കൊണ്ടിരുന്നു. ചുറ്റിയടിക്കുന്ന കാറ്റ് മുഖമാകെ മഴത്തുള്ളികളുടെ കുളിര്‍മയും സുഗന്ധവും പോഴിച്ചു.

ആകാശത്ത് കൂടുകൂട്ടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തുകൊണ്ടിരുന്നു.


മണിക്കൂറുകൾ തിടുക്കപെട്ടു കടന്നുപോയി, അലസമായ  ചിന്തകളെയും കെട്ടിപ്പിടിച്ച് ഒരു നിമിഷം മയങ്ങിയ  ഞാൻ ആരോ വിളിക്കുന്നതുകേട്ട്‌ കസേരയിൽ  നിന്നെഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കുനോക്കി  ......

ഇടവപ്പാതി മഴയെ പുണർന്നു നനഞ്ഞ ശരീരവുമായി ഒരു പെൺകുട്ടി  വരാന്തയിൽ  നിൽക്കുന്നു. ഞാൻ അത്ഭുതപെട്ടു അവളെ നോക്കി . ഒരുപക്ഷേ മഴയായതിനാൽ കയറിനിന്നതാവം. ഞാൻ ആ സൗന്ദര്യധാമത്തെ  ശ്രദ്ധിച്ചു. നനഞ്ഞ മുടിയിഴകൾ അവളുടെ മുഖത്തെ മറച്ചിരുന്നു.  കടുംചുവപ്പിൽ   സ്വർണ്ണ  പൊട്ടുകളുള്ള വസ്ത്രo. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ മുഖമുയർത്തി നോക്കി.  വെള്ളാരം കല്ലുകളെ  തോല്പ്പിക്കുന്ന  നിറം,  നനഞ്ഞ മുടി അവളുടെ കവിളിലും കഴുത്തിലുമൊക്കെയായി  ഒട്ടിക്കിടക്കുന്നു. ആ മുടിയിഴകൾക്കു  അധികം നീളമുണ്ടായിരുന്നില്ല. തുമ്പപൂ നൈർമല്ല്യമുള്ള  കാതിൽ  കുഞ്ഞുമൊട്ടു  പോലെയുള്ള  കമ്മൽ, അവളുടെ മുഖത്തിന് യോജിച്ച നനുത്ത കവിൾത്തടങ്ങൾ, തുടുത്ത  അധരങ്ങളിലൂടെ   മഴ മുത്തുകൾ ഇറ്റിറ്റു വീഴാറായി നില്ക്കുന്നു....എവിടേയോ  കണ്ടു  മറന്നപോലൊരു മുഖം.

ഞാൻ ചുറ്റുമൊന്നു  കണ്ണോടിച്ചതിനു  ശേഷം ചോദിച്ചു.............

"നിങ്ങൾ ആരാണ്? എന്താണീ  ഈ മഴയത്ത്?" ..................

"എന്താ മാഷേ, താങ്കൾ പേടിച്ചുപോയോ"   അവൾ ഉറക്കെ ചിരിച്ചു. എന്നെ വളരെ  അടുത്തറിയുന്ന ആളെ പോലെ അവൾ പറഞ്ഞു,

"ഹും.. മാഷിനെപോലെ ഒരു പേനയും പേപ്പറും കിട്ടിയാൽ ചെയ്യാവുന്ന ജോലിയാണോ എനിക്കുള്ളത് ?"

അവളുടെ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി. അപ്പോൾ എന്നെപറ്റി അറിയാം ഇവൾക്ക്.

"എഴുത്തുകാർക്കൊക്കെ  പൊതുവായൊരു മാനറിസം ഉണ്ടായിരിക്കണം എന്നൊക്കെയുണ്ടോ?" ഞാൻ തിരിച്ച് ചോദിച്ചു.

ഉത്തരമൊന്നും പറയാതെ വശ്യതയാര്ന്ന  ചിരിയോടുകൂടി  അവൾ  നിർത്താതെ പെയ്യുന്ന ഇടവപ്പാതി മഴയിലേക്ക്‌ കണ്ണുനട്ടു .

"മഴയ്ക്ക് ചിലപ്പോൾ നാണം കലർന്നൊരു സ്ത്രീ സൗന്ദര്യമാ അല്ലേ?"
അവൾ ചോദിച്ചു.

"തീർച്ചയായും" ഞാനും ആ നിമിഷം മഴനോക്കി നിൽക്കുകയായിരുന്നു.

"പക്ഷേ നിങ്ങൾ ഗൃഹാതുരത്വമെന്നുമൊക്കെ വിളിച്ച് ശിഥിലമാക്കി അതിനെ  കഴുത്തിനുപിടിച്ച്  ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലേ പതിവ് .."

ഗൗരവ വിമർശനം നടത്തിയതുപോലെ ആയിരുന്നു അവളുടെ ഭാവം. മറുപടി ഞാനൊരു ചിരിയിലൊതുക്കി.

മഴ നനഞ്ഞ ബാഗിലേക്കു നോക്കി അവൾ വിഷമത്തോടെ  പറഞ്ഞു "അയ്യോ, എന്റെ പുസ്തകങ്ങളൊക്കെ നനഞ്ഞു എന്നാ തോന്നുന്നത്" .

"മം അപ്പോൾ ഇയാൾക്ക്  എന്റെ ഫ്രീക്യുവൻസി തന്നെ. എന്തൊക്കെയാണതിൽ ?"

"എല്ലാം ഉണ്ട് മാഷേ, ഗീതോപദേശം  മുതൽ ദാസ് ക്യാപ്പിറ്റൽ വരെ"
ഞാൻ അമ്പരന്നു പോയി !!!!!!!!!!!
ജലകണങ്ങളെ കൈകുമ്പിളിൽ ശേഖരിച്ച് അത് മണ്ണിലേക്ക് ഒഴിച്ചു കൊണ്ടു  ആ സുന്ദരി ചോദിച്ചു .......

"നിങ്ങള്ക്കെന്നേ ഓർമ്മയുണ്ടോ? "

മഴനൂലുകൾക്കിടയിലൂടെ ഇമവെട്ടാതെ  വിതൂരതയിലേക്ക്  തീവ്രമായി  നോക്കിനിന്ന  അവളുടെ  മുഖത്തുനിന്നുമുണ്ടായ ചോദ്യം ഒരു മിന്നൽ പോലെ തോന്നി,  വെളുപ്പാർന്ന  മുഖം ചുവന്നു തുടുത്തതും ഞാൻ ശ്രദ്ധിച്ചു .....

തെല്ലു താഴ്ന്ന സ്വരത്തിൽ ഒന്നാലോചിച്ചു  ഞാൻ പറഞ്ഞു  "ഇല്ല എനിക്കൊർക്കുവാൻ  കഴിയുന്നില്ല "

"അല്ലെങ്കിലും നിങ്ങളെ പോലുള്ള പുരുഷ നീചന്മാർ ഇനിയെന്തിനു എന്നെപോലുള്ള പെണ്‍കുട്ടികളെ ഓർക്കണം ". അവൾ ചോദ്യത്തിന്റെ  ഉറുമി ശക്തമായി എന്റെ നേരേ വീശി.

അപ്രതീക്ഷിത യുദ്ധം തുടങ്ങുന്നത് കണ്ടു  ഞാൻ ഒരു പ്രതിമകണക്കെ വികാരനിർഭരനായി നിന്നുപോയി ......

അതെ,  ആ ഉറുമിയുടെ അഗ്രം എനിക്കെതിരെയാണ് വരുന്നത്. അത് എന്റെ മാംസത്തെ തുളയ്ക്കും രക്തം കിനിയും ഒരുപക്ഷേ ഞാൻ മരണപെട്ടേക്കാം  .....

കേവലം ഒരു പെണ്ണിനു മുൻപിൽ എന്തിനു ഞാൻ എന്റെ ആദർശങ്ങളേയും സിദ്ധാന്തങ്ങളേയും ബലികൊടുക്കണം ? ഞാനും യുദ്ധസന്നദ്ധനായി .

"നിങ്ങളുടെ വർഗത്തിലും  നിന്നെപോലെയുള്ള നീചസ്ത്രീകൾ ഉണ്ട്" എന്റെ ശിരസ്സ്‌ ഘണ്ണിക്കുവാനായി വരുന്ന  ഉറുമിയുടെ മുന്നിൽ നിന്നും ഒരു കടത്തനാടൻ അഭ്യാസിയെ പോലെ ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു .

ഇല്ല!!!!!!!!!! എന്റെ ശരീരത്തിലെങ്ങും മുറിവേറ്റില്ല . ഞാൻ ഉറപ്പുവരുത്തി.  അവളുടെ ആയുധത്തിന് വേഗതയും ശക്തിയും  പോരാ എന്ന്   പുശ്ചഭാവത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു .

തലസ്ഥാന നഗരിയിൽ പീഡനത്തിനിരയായി  ഇരുമ്പു ദണ്ട് സ്വന്തം  ശരീര ഭാഗത്തിലേക്കു   തുളച്ചു കയറുന്ന  വേദന  സഹിക്കുവാൻ  കഴിയാതെ   ജീവനുവേണ്ടി  കേണു കരഞ്ഞ പെണ്‍കുട്ടിക്കു വേണ്ടി അവൾ  പടവാളെടുത്തു ആഞ്ഞു വെട്ടി  .

ഭർത്രുപിതാവിനെ കൊന്നു കാമുകന്റെ മാറിലെ ചൂട് ലഹരിയാക്കിയ കാമവെറിപൂണ്ട ചീഞ്ഞ മാംസത്തെ എന്റെ പരിചയാക്കിയെങ്കിലും   ആ ജാൻസിറാണിയുടെ  വാളിന്റെ മൂർച്ചയിൽ  എന്റെ പ്രധിരോധ കവചം  രണ്ടായി പിളർന്നു പോയി.

കാതുകളിൽ യുദ്ധത്തിന്റെ പെരുമ്പറ ശബ്ദം മുഴങ്ങികൊണ്ടേയിരുന്നു, എങ്ങും വാളുകളുടെ സീല്കാര ശബ്ദങ്ങളും, പോർവിളികളും, എതിർക്കുന്നവന്റെ പടവെട്ടലുo മാത്രം . അവൾ പുരുഷന്മാരാൽ വഞ്ചിക്കപെട്ട സ്ത്രീകളുടെ പേരിൽ ബാണാസ്ത്രം എയ്തപ്പോൾ ഞാൻ സ്ത്രീകളുടെ കാപട്യത്തിന്റെ അസ്ത്രം തിരിച്ചെയ്തു.

അവൾ പുരുഷന്റെയുള്ളിലെ കറപുരണ്ട ആത്മാവിനെതിരെ യുദ്ധം നടത്തിയപ്പോൾ ഞാൻ സ്ത്രീകളുടെ പരപുരുഷബന്ധത്തെ ശിഖണ്ടിയാക്കി മുന്നിൽനിർത്തി യുദ്ധം ചെയ്തു  ....

വീണ്ടും അവൾ ആക്രോശിച്ചുകൊണ്ട് എന്റെനേരെ അടുത്തു. അവളുടെ  പച്ചിരുമ്പിനാൽ തീർത്ത കഠാര എനിക്ക് നേരേ എറിഞ്ഞു . ശിരസ്സു  പൊട്ടിച്ചിതറിയ ഒരു പാവം പെണ്‍കുട്ടിയുടെ ശവത്തെ പോലും തീവണ്ടി  പാതയിൽ കാമ ത്രിപ്തിക്കായി ഉപയോഗിച്ച മാംസദാഹിയായ  ഒറ്റകയ്യനായിരുന്നു  അവളുടെ  ലക്ഷ്യം .

ആയുധമൊന്നുയർത്തുവാൻ  കഴിയാതെ കൈകൾ തളർന്നു  നിസ്സഹായനായി  നിന്ന  ഒരു പോരാളിയായി  ഞാൻ . തടുക്കുവാനുള്ള  കവചകുണ്ഡലം  ഒരു കടലാസുകഷ്ണം കണക്കെ മാറിൽ ഇളകിയാടി . അമാവാസിയുടെ   കറുത്തിരുണ്ട രാത്രിയിൽ ദിക്കറിയാതെ ഉഴലുന്ന  കുട്ടിയേ  പൊലെ ഞാൻ ഭയന്നുവിറച്ചു. അവളുടെ കഠാരയുടെ  മൂർച്ച എന്റെ നെഞ്ചിൽ  മുറിവുണ്ടാക്കി.........ഞാൻ ഹൃദയം തുളഞ്ഞ വേദനയാൽ അലറി കരഞ്ഞു.  നെഞ്ചിൽ നിന്നും ചുടുരക്തം വാർന്നൊഴുകി ..... മനസാക്ഷിയുടെയും  ലോക സാക്ഷിയുടെയും മുന്നിൽ  പടകളത്തിൽ മുട്ടുകുത്തി. നെഞ്ചിൽ തറച്ച കഠാരയിലേക്ക് നോക്കി പശ്ചാതാപിച്ചു.

ഭസ്മാസുര നിഗ്രഹണം കഴിഞ്ഞ ഭദ്രയെപോലെ ആളികത്തിയ  പകയോടെ  അവൾ വീണ്ടും എന്നിലേക്ക്‌ തിരിഞ്ഞു, അവളുടെ  പാദങ്ങളിൽ  സ്പർശിച്ച്  പ്രാണനുവേണ്ടി  ഞാൻ യാചിച്ചു ...... അവളിലെ പല രൂപങ്ങളെയും ഭാവങ്ങളെയും ഞാൻ കണ്ടു. ഇടതോരാതെ  പെയ്യുന്ന  ആ  ഇടവപ്പാതി മഴയിൽ എന്റെ രക്തം അലിഞ്ഞു ഒഴുകി കൊണ്ടിരുന്നു.  പ്രാണഭയത്താലുള്ള എന്റെ നിലവിളി ആ മഴയുടെ ഇരമ്പലിൽ ഇല്ലാതായി......

ബോധമില്ലാത്ത  ഏതോ ഒരു അവസ്ഥയിലേക്ക് ഞാൻ വഴുതി വീഴുകയാണ് ....... എന്റെ കാതുകളിൽ  മഴയുടെ ഇരമ്പലുകള്ളില്ല, നാസികയിൽ ചുടുചോരയുടെ ഗന്ധമില്ല.

മരണം മുന്നിൽ താണ്ഡവമാടുമ്പോഴും അവളുടെ മുഖം മാത്രം എന്റെ  അക്ഷികളിൽ  നിറഞ്ഞു നിന്നു .....അവളുടെ  ധാവണിയുടെ ത്രസിപ്പിക്കുന്ന നിറം കണ്ണുകൾക്കുള്ളിൽ  ചുവന്ന തിരശീലയായി താഴുന്നുകൊണ്ടിരുന്നു......... എങ്കിലും വിറയാർന്ന ശബ്ദത്താൽ ഞാൻ വീണ്ടും ചോദിച്ചു , "നീ ആരാണ് ?"

അവളുടെ  മറുപടി  കാതുകൾക്ക് പകരം എന്റെ ഉപഭോത മനസിലാണ് പതിഞ്ഞത് ... അതിനു ഒരു പുച്ഛഭാവവും  ഉണ്ടായിരുന്നു .....

"ഹും !!!!!!!!! ഞാൻ വെറും പെണ്ണ് ... നീ പാതിവഴിയിൽ ഉപേക്ഷിച്ചവൾ "

ഞാൻ മരിക്കുകയാണ്...തെറ്റിന്റെ ഈ ലോകത്തുനിന്നും യാത്രയാകുകയാണ് ..... നിന്നെ പാതിവഴിയിൽ ഉപേക്ഷിച്ചുവെങ്കിൽ  ഞാൻ തെറ്റുകാരനാണ് ..... സ്വയം ന്യായികരിക്കാൻ എനിക്ക് ആവുകയില്ല. ഇത് എനിക്കുള്ള ശിക്ഷ ...

പുറത്തു മഴ നിർത്താതെ പെയ്യുകയാണ്, ഞാൻ കസേരയിൽ നിന്നുമെഴുനേറ്റു.
ചുറ്റുപാടുമൊന്നു നോക്കി , എവിടെ അവൾ ?

ഇല്ല ഞാൻ മരിച്ചിട്ടില്ല , എന്താണ് സംഭവിച്ചത് ? ആരായിരുന്നു അവൾ ?

മനസ്സിൽ ഇപ്പോഴും ആ ചുവന്ന തിരശീലയും പിന്നെ അവളുടെ വാക്കുകളും മാത്രം .

("ഹും !!!!!!!!! ഞാൻ വെറും പെണ്ണ്...നീ പാതിവഴിയിൽ ഉപേക്ഷിച്ചവൾ")

അവളുടെ കാല്പാടുകൾ പോലും മുറ്റത്ത് കാണാനില്ല. ഞാനാകെ അസ്വസ്ഥനായി. കുറേ വർഷങ്ങൾ പിന്നോട്ട് പോയതുപോലെ ഒരു തോന്നൽ. കുറച്ച് നിമിഷങ്ങൾക്ക് മുൻപ് മാത്രം കണ്ട  ഒരു പെൺകുട്ടി. അല്ല ,അവൾ എനിക്ക് അപരിചിതയല്ല, എനിക്കുറപ്പാണ്‌!

ഓർമ്മകളുടെ ചിതൽപുറ്റിൽ ഒന്ന് പരതാനുള്ള ബോധപൂർവ്വമായ  ശ്രമം ഫലിച്ചില്ല. അതങ്ങനെയാണ്, ഓർമ്മകളുടെ തടാകമൊഴുകിയിരുന്ന  വീഥികളിൽ  ചിലപ്പോൾ മണൽത്തിട്ടകൾ മാത്രമാവും അവശേഷിക്കുക. അതിലൂടെ ഓടി തളർന്നുപോയിരിക്കുന്നു ഞാൻ .

എങ്കിലും ഞാൻ അവളെ തിരയാൻ തീരുമാനിച്ചു . മുറിക്കുള്ളിലേക്ക് ഓടി കയറി. എന്റെ പഴയ ജീവിതത്തിന്റെ തിരുശേഷിപ്പുകളായ  ആൽബങ്ങൾ തിരഞ്ഞുപിടിച്ച് ഒന്ന് മറിച്ചു നോക്കി.

അവളുടെ മുഖം എവിടെയും കണ്ടെത്താനായി എനിക്ക് സാധിച്ചില്ല .
ഓർമ്മകളുടെ മാറാലമൂടിയ മുറികളിലെവിടയോ അവളുണ്ട്. അവളിലേക്കെത്താൻ ഏത് വഴിയാണ്‌ ഞാൻ തേടേണ്ടത്?

പെട്ടെന്നെന്തോ ഓർത്തതുപോലെ ഞാൻ മച്ചിന്റെ മുകളിൽ കയറി . മുകളിൽ  വച്ചിരുന്ന ഒരു  ബാഗിൽനിന്നും  പഴയ ഡയറികൾ വലിച്ച് താഴെയിട്ടു. എന്നിട്ട് അവയോരോന്നുമെടുത്ത് ഞാൻ മറിച്ചു നോക്കി. അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഖണ്ഡികകളും താളുകളും കടന്ന് എന്റെ കണ്ണുകൾ ഭ്രാന്തമായൊരു  ആവേശത്തോടെ അവൾക്കുവേണ്ടി അലഞ്ഞു. ഒടുവിൽ ഞാൻ കാത്തിരുന്നത് എന്റെ കണ്ണുകൾ കണ്ടെത്തി.

വർഷങ്ങൾക്കു മുൻപൊരു ഇടവപ്പാതിയിൽ   ഇവിടെ വച്ചു  ഞാൻ എഴുതിത്തുടങ്ങിയിട്ടു  'പാതിവഴിയിൽ ഉപേക്ഷിച്ച' അവളുടെ കഥ.കാമവെറിക്കിരയായ ഒരു പാവം പെണ്കുട്ടിയുടെ കഥ . അന്ന് അവൾക്കു  ഞാൻ നല്കിയത് ഇതേ സ്വര്ണ പൊട്ടുള്ള ചുവന്ന വസ്ത്രങ്ങളായിരുന്നു. അതെ, അത് അവൾ തന്നെ. എന്റെ വിരലുകളുടെ സ്പർശനതാൽ ജന്മം കൊണ്ടവൾ. അവളെ പൂർണതയുടെ കൊടുമുടിയിൽ  എത്തിച്ചു മോചനം  നല്കാതിരുന്നതും. അവളിലെ സത്യത്തെ പുറംലോകത്തിനു കാട്ടി കൊടുക്കാതിരുന്നതും  എന്റെ തെറ്റ്.

വെളുത്തു  തുടുത്ത  കവിളോടുകൂടിയവൾ ഓരോ  അക്ഷരങ്ങളിലും  വാക്കുകളിലും വാചകങ്ങളിലും ഖണ്ഡികകളിലും താളുകളിലും  തളർന്നു  കിടക്കുകയാണ്. പിന്നെ എന്തുകൊണ്ടോ ഞാൻ അവളെ മറന്നുപോയി. ഇനിയൊരിക്കലും ഒരു തിരിച്ചുവരില്ലെന്നു കരുതി അടക്കം ചെയ്ത  ശവക്കല്ലറ തുറന്ന് വർഷങ്ങൾക്കുശേഷം അവൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു.

അവളെ ഉപേക്ഷിച്ചുപോയ ആ പാതിവഴിയിൽ നിന്നും  കൂട്ടികൊണ്ടു പോകാൻ ഞാൻ തീരുമാനിച്ചു. വീണ്ടും എഴുതിത്തുടങ്ങി, പാതിരാവിന്റെ കല്ലറയിൽ നിന്നും ..........

അപ്പോഴും ഇടവപ്പാതി മഴ തോരാതെ  പെയ്യുനുണ്ടായിരുന്നു  എന്തൊക്കെയോ സത്യങ്ങൾ പിറുപിറുത്തുകൊണ്ട് ...............

-----------------------------------------